Sunday 22 April 2012



ജനാധിപത്യ നപുംസകങ്ങളും  മാദ്ധ്യമഷണ്ഡന്മാരും.
  - ജേക്കബ് കോയിപ്പള്ളി.
വൈദേശികാധിപത്യത്തിന്റെ കീഴില്‍ ഷണ്ഡന്മാരായി ജീവിച്ചവര്‍ക്ക് അനേകം വീരശൂര പരാക്രമികളായ പൂര്‍വ്വികരുടെ ജീവന്റെ വിലയായി അവര്‍ നേടിക്കൊടുത്തതു പൂര്‍ണ്ണ സ്വാതന്ത്ര്യം. എന്നാല്‍ അത് വെറും ദാനം കിട്ടിയ സ്വാതന്ത്ര്യം ആയി ഇന്ന് "ജനാധിപത്യം" എന്ന വിളിപ്പേരില്‍ കുറെ കക്ഷി രാഷ്ട്രീയ നപുംസകങ്ങള്‍ക്ക് ജന്മാവകാശം പോലെ അനുഭവിക്കാന്‍ തീറെഴുതുന്നതാണ് തിരഞ്ഞെടുപ്പുകള്‍ എന്ന പ്രഹസനത്തില്‍ നടക്കുന്നത്.

രാഷ്ട്രീയത്തിലെ ജനനന്മയുടെ ശരികളെ അഭിനന്ദിക്കേണ്ടതും കക്ഷിരാഷ്ട്രീയക്കോമരങ്ങളുടെ ജനവിരുദ്ധ ചെയ്തികളെ വിമര്‍ശിക്കേണ്ടതും വാര്‍ത്താ മാദ്ധ്യമങ്ങളാണ്. അവയുടെ കൃത്യമായ വിവര ശേഖരണത്തിനും പ്രതികരണത്തിനും  മാദ്ധ്യമപ്രവര്‍ത്തകര്‍ക്കാണ്  ധാര്‍മ്മിക ഉത്തരവാദിത്തമുള്ളതും. മറിച്ചുള്ളവര്‍, മാദ്ധ്യമഷണ്ഡന്മാരാണ്,  ഒപ്പം കക്ഷിരാഷ്ട്രീയ ഷണ്ഡന്മാരുടെ കൂട്ടിക്കൊടുപ്പുകാരും.  ഇന്നത്തെ കക്ഷിരാഷ്ട്രീയ "നേതാക്കളില്‍" നിര്‍ഗ്ഗുണ പരബ്രഹ്മങ്ങള്‍ ഇല്ല.  കാരണം ഭൂരിഭാഗവും അവരവരുടെ ഗുണബ്രഹ്മത്തില്‍ പൂര്‍ണ്ണമായും മുഴുകിയിരിക്കുകയാണ്.

തെറ്റ് മാത്രമേ ചെയ്യൂ എന്നുറപ്പുള്ളവന്റെ കീഴില്‍ അഴിമതിയുടെ അടിമകളാകുക എന്നതാണ് ശരിയെന്നു തോന്നുന്നതല്ലേ ഷണ്ഡത്വം? സ്വാര്‍ഥതയാണ് എല്ലാം. സ്വകാര്യ ലാഭങ്ങള്‍ക്ക് വേണ്ടി പൊതുനന്മകള്‍ ബലികൊടുക്കുന്നവരാണ് സത്യത്തില്‍ ജനാധിപത്യത്തിലെ നപുംസകങ്ങള്‍. 


സാധാരണക്കാരന്റെ പൊതുവായ ശരികള്‍ക്ക്‌ വേണ്ടി നിലകൊള്ളാത്ത ഷണ്ഡന്മാരുടെ കൂട്ടമായി അധ:പ്പതിച്ചിടത്തു നിന്ന്  കപടരാഷ്ട്രസ്നേഹത്തിന്റെ, ചതിയും വഞ്ചനയും മാത്രമുള്ള കക്ഷിരാഷ്ട്രീയത്തിന്റെ മുഖംമൂടികള്‍ വലിച്ചു പറിച്ചു ജനം യഥാര്‍ത്ഥ മുതലാളിയാകുന്നതു കാണിച്ചു കൊടുക്കുന്നത് എങ്ങനെ തെറ്റാകും? ഭരണഘടന അനുശാസിക്കുന്ന നിയമം ഉപയോഗിക്കുന്നത് ജനാധിപത്യത്തില്‍ നപുംസകമാകലാണെങ്കില്‍ രാജ്യത്തിന്റെ നീതിന്യായവസ്ഥയെ എന്ത് പേരില്‍ വിളിക്കേണ്ടി വരും? 

അതുല്യവും ഉദാത്തവുമായ ഭാരതീയ ജനാധിപത്യ വ്യവസ്ഥ വിഭാവനം ചെയ്യുന്ന ജനത്തിന്റെ ശക്തി അറിയാന്‍  എല്ലാ പൌരനും അവകാശമുണ്ട്‌. ഇന്നത്തെ പക്ഷപാത മാദ്ധ്യമസംസ്കാരത്തില്‍ പലരും സൌകര്യപൂര്‍വ്വം മറക്കുന്നതും ആ അവകാശത്തെ ജനങ്ങളെ ഓര്‍മ്മപ്പെടുതുക എന്ന ധാര്‍മ്മിക ദൌത്യവും.   നിഷ്പക്ഷ സമ്മതിദാനത്തിന്റെ എണ്ണം, ജയം നിര്‍ണ്ണയിക്കാനാവശ്യമുള്ള എന്നതേക്കാള്‍ കൂടുതലാണെങ്കില്‍ സമ്മതിദാനം നിയമവശാല്‍ നിര്‍ബന്ധമാക്കി രണ്ടാമത് തിരഞ്ഞെടുപ്പ് നടത്തണം എന്നുണ്ട്.  അതിലെ സ്ഥാനാര്‍ഥിത്വം  നിര്‍ബന്ധമായും ആ നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരന്‍/കാരി തന്നെ ആയിരിക്കണം എന്നും, അയാള്‍ ആ നിയോജക മണ്ഡലത്തിലെ പകുതിയിലെറെപ്പേരെ നേരിട്ട് സന്ദര്‍ശിച്ചിരിക്കണം എന്നും വ്യവസ്ഥയുണ്ടത്രെ.  അതിനും പുറമേ, അടുത്തതവണ അയാള്‍ ജയിച്ചോ തോറ്റോ എന്നത് പരിഗണിക്കാതെ ചുരുങ്ങിയത്  വരുന്ന മൂന്നു വര്‍ഷത്തേയ്ക്കെങ്കിലും അയാള്‍ അതേ നിയോജക മണ്ഡലത്തില്‍ സ്ഥിര താമസക്കാരന്‍/കാരി ആയിരിക്കണം എന്നും  മറ്റു സ്ഥാനാര്‍ഥികളും  നിയോജക മണ്ഡലം വിട്ടു പോകാന്‍ പാടില്ല എന്നുകൂടെയും  കൃത്യമായി വ്യവസ്ഥ ചെയ്യുന്നുണ്ടത്രെ.  മുന്‍ ലോകസാഭാ-നിയമസഭാ സാമാജികര്‍ക്ക് അടുത്തൂണ്‍ ലഭിക്കണമെങ്കില്‍ പോലും  മത്സരിച്ച നിയോജക മണ്ഡലത്തില്‍ സ്ഥിരതാമാസക്കാരയിരിക്കണം എന്നും കൂടെ ചേര്‍ത്ത് വായിക്കുമ്പോഴാണ്  ഈ കക്ഷിരാഷ്ട്രീയക്കാര്‍ എന്താണ് സാധാരണക്കാര്‍ക്ക് നിഷേധിക്കുന്നതെന്നും, ജനം എത്ര വലിയ അധികാരസ്ഥാനമാണ് എന്നതിന്റെ ചെറു സൂചനയെങ്കിലും അറിയാന്‍ കഴിയൂ. ഭാരതീയ ജനാധിപത്യ വ്യവസ്ഥ എത്രയോ ഉദാത്തവും അതുല്യവുമാണെന്ന് മനസ്സിലാക്കാനും കഴിയുന്ന ജനങ്ങളാണ് രാഷ്ട്രത്തിന്റെ സമ്പത്ത്.

ആരെയും ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ല എന്ന് തന്നെ പറയണം. അല്ലാതെ തമ്മില്‍ ഭേദം തൊമ്മനെ സമ്മതിക്കരുത്. അര്‍ഹരായവര്‍ അഥവാ കഴിവുള്ളവരാനെങ്കില്‍ ആ കഴിവ് ജനം അംഗീകരിക്കും. ഇതിപ്പോള്  ഒരുകക്ഷിയുടെ ആള്, അതാരായാലും കുഴപ്പമില്ല എന്ന് മാത്രമല്ലേ? അത് മാറണം.  മറ്റൊരു അവസരം ഇല്ലാതെ തല്പരകക്ഷികളുടെ താല്‍പ്പര്യത്തിനു വഴങ്ങേണ്ടി വരുന്നവര്‍ക്ക് ഈ വകകളെ പടം പഠിപ്പിക്കാന്‍ ഭാരത ഭരണഘടന അനുശാസിക്കുന്ന നിയമം അനുഗ്രഹമാകട്ടെ. 

ശരിയായ ജനാധിപത്യം!
എല്ലാവര്ക്കും ഈ അറിവ് പകരൂ.... നാട് നന്നാവട്ടെ....
കപട കക്ഷിരാഷ്ട്രീയം തുലയട്ടെ. ജനാധിപത്യം ജയിക്കട്ടെ.

അങ്ങനെ നമ്മുടെ പൂര്‍വ്വികര്‍ വേറിട്ട്‌ ചിന്തിച്ചത് കൊണ്ടാണ് ഇന്ന് ഈ സ്വാതന്ത്ര്യം കൊണ്ടുള്ള ദു:സ്വാതന്ത്ര്യം കക്ഷിരാഷ്ട്രീയത്തിന്റെ രൂപത്തില്‍ കുറെപ്പേര്‍ അനുഭവിക്കുന്നത്. എത്ന്തിനും ഏതിനും ഇന്ന് കക്ഷിരാഷ്ട്രീയ അതിപ്രസരമാണ്.  ഓരോ കക്ഷിയും മാറി മാറി പറഞ്ഞുറപ്പിച്ചത് പോലെ ഭരണം കൈയ്യാളുകയും പാരമ്പര്യം പോലെ ആനുകൂല്യങ്ങള്‍ കയ്യിട്ടുവാരുകയും ചെയ്യുന്നു.  ഇതിനിടയില്‍ സാധാരണ ജനം, യഥാര്‍ത്ഥ മുതലാളി വിസ്മ്രുതിയിലായിരിക്കുന്നു.  സ്ഥിരമായി കക്ഷിരാഷ്ട്രീയഹിജടകളുടെ ആവര്‍ത്തിച്ചുള്ള രീതികള്‍  കീഴ്വഴക്കമായി അടിച്ചേല്‍പ്പിക്കുന്നു.

ഇതില്‍ നിന്ന് മാറിച്ചിന്തിക്കാന്‍, ഭരണഘടന അനുശാസിക്കുന്ന പ്രതിഷേധം രേഖപ്പെടുത്തണം എന്ന് പറയുമ്പോള്‍, സമ്മതിദാനാവകാശം ശ്രദ്ധയോടെ, കൃത്യമായി പൊതുനന്മയ്ക്ക് നിസ്വാര്തമായി പ്രവര്‍ത്തിക്കും എന്നുറപ്പുള്ള ആളെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, നിര്‍ബന്ധമായും ഇയാളെ അല്ലെങ്കില്‍ ഇവരെ വേണ്ട എന്ന് പറയാന്‍ കഴിയും എന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍, ചില കോണുകളില്‍ നിന്ന് പ്രതിഷേധം ഉണ്ടാകുന്നത് പ്രതീക്ഷിക്കാവുന്നതേയുള്ളൂ... അതില്‍ രാഷ്ട്രീയം ഉപജീവനമാക്കിയ ദുരധികാരവും മുതല്‍ മുടക്കില്ലാത്ത വെള്ളക്കോളര്‍ ജോലി യും ഒപ്പം അനുഭവിക്കുന്ന കക്ഷിരാഷ്ട്രീയക്കാരിലെ അസഹിഷ്ണുക്കള്‍ ഉണ്ടാകുന്നതില്‍ അസ്വാഭാവികതയില്ല.  പക്ഷേ, മാദ്ധ്യമപ്രവര്‍ത്തകരില്‍ അതുണ്ടാക്കുന്ന വൈക്ലബ്യം സംശയാസ്പദമാണ്.  മാദ്ധ്യമസംസ്കാരം ഒരുപക്ഷെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നവരാകുമോ അങ്ങനെ ചിന്തിക്കുക? 

വാര്‍ത്താസമ്മേളനങ്ങള്‍ വിശാലമാകുന്നത്, പഞ്ചനക്ഷത്ര സൌകര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍‌കൂര്‍ ഒരുക്കുന്നതും, എഴുതിത്തയാറാക്കിയ  വാര്‍ത്തകള്‍  കാശുവാങ്ങി വാര്‍ത്തകള്‍ പടയ്ക്കുന്നത് ഇന്ന് പുതുമയല്ലാത്ത ഒറ്റിന്റെയും തേജോവധ ത്തിന്റെയും വ്യക്തിഹത്യയുടെയും മാദ്ധ്യമസംസ്കാരം ഇന്ന് രംഗം അടക്കി വാഴുന്നത് കൊണ്ടാണല്ലോ.  അഴിമതിയുടെയും കുതികാല്‍ വെട്ടിന്റെയും ചതി, വഞ്ചന, കുന്നായ്മ അങ്ങനെ എന്തൊക്കെ കുല്‍ത്സിത മാര്‍ഗ്ഗം അവലംബിച്ചാലും  വേണ്ടില്ല, ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം ഓഹരി.... എന്ന് മാത്രം ചിന്തിക്കുന്ന രണ്ടു സാമൂഹ്യക്ഷേമ പ്രതിബദ്ധതയുള്ള പ്രബല വിഭാഗങ്ങള്‍ പരസ്പരപൂരകങ്ങളായി വേറെന്തു പ്രതീക്ഷിക്കാന്‍ കഴിയും?

മനസ്സിനിണങ്ങിയ ഒരാളെ തിരഞ്ഞെടുപ്പില്‍ നിര്‍ദ്ദേശിക്കാന്‍ കഴിയാത്തവര്‍ നിര്‍ബന്ധപൂര്‍വ്വം അങ്ങനെ ആക്കപ്പെടുന്നവരാണ്. അങ്ങനെ കക്ഷിരാഷ്ട്രീയ-രാഷ്ട്രീയ നപുംസകങ്ങളാല്‍ മാനഹാനിയും ജീവഭയവും സ്ഥിരമായും ഉള്ളവരായത് കൊണ്ടാണ്. ഈ പുലിവാലിനു നില്‍ക്കണ്ട എന്ന് ഏതൊരു വ്യക്തിക്കും തോന്നുമാറ്, തങ്ങളുടെ വഴിയില്‍ തടസ്സം സൃഷ്ടിക്കുന്നവനെ ഏതു വിധത്തിലും വിലക്കേര്‍പ്പെടുത്താന്‍,  പാടേ വെട്ടിമാറ്റാന്‍ പോലും ഭീകരമായ ആയുധങ്ങള്‍, (കത്തിയും കഠാരയുമൊക്കെ പഴയ കാലം, ഇന്ന്, കരാര്‍ കൊലപാതകികളും, തോക്കും, ജാതിമത സ്പര്‍ധയും കള്ളക്കേസും, അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജവാര്‍ത്തകള്‍  ഒക്കെയാണ്)  ഒരു കൌടില്ല്യ-സ്ഥാപിതക്കൂട്ടം അധികാരത്തിന്റെയും പണക്കൊഴുപ്പിന്റെയും പിന്‍ബലവും ചേര്‍ത്ത്, തയ്യാറെടുത്തു വാളോങ്ങുമ്പോള്‍, കുഞ്ഞുകുട്ടിപരാധീനമുള്ള, അന്നന്നത്തെയപ്പത്തിനു നെട്ടോട്ടമോടുന്ന  സാധാരണക്കാരന്‍, എന്നെക്കൊണ്ടെന്തായാലും ആവില്ല, പിന്നെന്തിനാ എന്ന് ചിന്തിച്ചു പുറന്തോടിനുള്ളിലേക്ക് ഉള്‍വലിയുന്നതില്‍ അതിശയമില്ല.

സമ്മതിദാന അവകാശത്തിന്റെ രഹസ്യ സ്വഭാവവും സമ്മതിദായകന്റെ സ്വകാര്യതയും സുരക്ഷിതത്വവും ഗൌരവമായി കണക്കിലെടുത്ത്, സമ്മതിദാനപത്രത്തിലും ഒപ്പം ഇപ്പോഴുള്ള സമ്മതിദാനയന്ത്രത്തിലും ഈ നിയമാനുസൃത സൗകര്യം ലഭ്യമാക്കണം. ജനത്തിന് ഇതേക്കുറിച്ചുള്ള ബോധവല്‍ക്കരണം സന്നദ്ധസംഘടനകള്‍ വഴി നടത്തുകയും വിദ്യാലയങ്ങള്‍ വഴി പൌരധര്‍മ്മത്തില്‍ ഉള്‍പ്പെടുത്തി പഠിപ്പിക്കുകയും ചെയ്യണം.

കക്ഷിരാഷ്ട്രീയത്തിന്റെ കെട്ടുപാടുകളില്‍ നിന്ന് കൊണ്ടല്ലാതെ ആരെങ്കിലും നിഷ്പക്ഷനാകുമ്പോള്‍  സ്വാര്‍ത്ഥതയുടെ വിഷം പുരട്ടിയ  ഒളിയമ്പുകള്‍ എയ്യുന്നവര്‍ക്കുള്ള മറുവാക്ക്. തങ്ങളുടെ മൂടുപടം പൊളിയുന്നതില്‍ വിഷമം സ്വച്ഛകുടീരത്തിന്റെ പാളികള്‍ അടര്‍ന്നുവീഴുന്നത് സഹിക്കാത്തവര്‍, ഇന്നലെകളില്‍ അവകാശം പോലെ അനുഭവിച്ചു പോന്നവയൊക്കെ കലവായിരുന്നു എന്ന് കണ്ടിപിടിക്കപ്പെടുമ്പോഴുണ്ടാകുന്ന വേവലാതിയില്‍  എങ്ങനെയൊക്കെത്തന്നെ  പ്രതികരിക്കുകയില്ല! 

യസ്ത്വിന്ദ്രിയാണി മനസാ നിയമ്യാരഭതേ
കര്മേന്ദ്രിയൈ: കര്‍മയോഗമസക്ത: സ വിശിഷ്യതേ
യാതൊരുവന്‍ ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് അടക്കി നിര്‍ത്തിയിട്ടു കര്മ്മേന്ദ്രിയങ്ങളെക്കൊണ്ട് നിഷ്കാമകര്‍മ്മ ആരംഭിക്കുന്നുവോ അവന്‍ ശ്രേഷ്ഠനാകുന്നു.
യദ്യദാചരതി ശ്രേഷ്ഠ സ്തത്ത ദേവേതരോ ജന:
സ യാത്പ്രമാനം കുരുതേ ലോകസ്തദനു വര്‍ത്തതേ.
 ശ്രേഷ്ഠന്‍ എന്തെല്ലാം ചെയ്യുന്നുവോ അത് തന്നെയാണ് മറ്റുള്ള ജനങ്ങളും ചെയ്യുന്നത്. അവന്‍ എന്തിനെ പ്രമാണമായി കരുതുന്നുവോ ലോകവും അതിനെത്തന്നെ അനുകരിക്കുന്നു.
- ഭഗവദ് ഗീത.

1 comment:

  1. ശരിയായ ജനാധിപത്യം!
    എല്ലാവര്ക്കും ഈ അറിവ് പകരൂ.... നാട് നന്നാവട്ടെ....
    കപട കക്ഷിരാഷ്ട്രീയം തുലയട്ടെ. ജനാധിപത്യം ജയിക്കട്ടെ

    ReplyDelete